മരുഭൂമിയിലെ ജാലകക്കാഴ്ചകള്‍

അയാളുടെ പരുക്കന്‍ സ്വഭാവം കാരണമാണെന്നു തോന്നുന്നു അയാളെ കാണുമ്പോഴേക്കും എല്ലാവരും അവരവരുടെ മാളങ്ങളിലൊളിക്കും. പരമാവധി അയാളുടെ കണ്ണില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കും. അയാളങ്ങിനെയാണ്, ജോലിക്കാരുടെ ചെറിയ പിഴവുകള്‍ തെരഞ്ഞുപിടിക്കുന്നത് അയാള്‍ക്ക് ഹരമാണ്. പിന്നെ തെറിയാണ്. ചെവി തുളക്കുന്ന തെറി. അയാളോടുള്ള ഭയം വളര്‍ന്ന് അറബിവേഷം കാണുന്നതുപോലും പലര്‍ക്കും ഭയമായിരിക്കുന്നു.

രണ്ടു ദിവസം മുന്‍പാണ്, തമിഴ്നാട്ടുകാരനായ പുതിയ എഞ്ചിനീയര്‍ക്ക് ചെറിയ പിഴവു പറ്റി. ഡെസിമല്‍ സ്ഥാനമൊന്നുമാറി. ശ്രദ്ധിക്കപ്പെടാന്‍ മാത്രമുള്ള പിഴവായിരുന്നില്ല. “മദര്‍ ചൂ.........” പിന്നെ പൂരപ്പാട്ടായിരുന്നു. മറ്റു തൊഴിലാളികളുടെ മുന്നില്‍ തൊലിയുരിയപ്പെട്ട എഞ്ചിനീയറുടെ ദയനീയ മുഖം.

മുമ്പൊരിക്കല്‍ ഒരു മലയാളി യുവാവ് പ്രതികരിച്ചതിനെക്കുറിച്ച് രാഘവേട്ടന്‍ പറയാറുണ്ട്. ‘അമ്മയേയും പെങ്ങളേയും തെറിവിളിക്കുന്നവനു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നത് അവരെ വിറ്റ് പണം വാങ്ങുന്നതിന് തുല്ല്യമാണ്. ആ പണം എനിക്കു വേണ്ട. എന്റെ പാസ്പോര്‍ട്ട് തന്നേക്കൂ...‘

“ഓനെ പിടിച്ച് അകത്തിടീച്ചില്ലേ പന്നീടെ മക്കള്, രണ്ടുകൊല്ലം. ന്നാലും ന്നോടങ്ങ്ന്യൊന്നും പെരുമാറൂല്ല, മ്മള് വ്ടെ എത്ര കൊല്ലായതാ...” രാഘവേട്ടന്‍ ഡ്രൈവറാണ്. ഇരുപതുകൊല്ലത്തെ സേവനമുണ്ട്, കമ്പനിക്കു വേണ്ടി. കുറച്ചു ദിവസം മുമ്പ് ചെറിയൊരു അപകടമുണ്ടായി. വിശദീകരണം ആവശ്യപ്പെട്ടൊന്നുമില്ല. അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ടെന്ന് മാത്രം പറഞ്ഞു.

ചില്ലുജാലകത്തിലൂടെ പുറംകാഴ്ച്ചകളിലൂളിയിട്ട എന്റെ കണ്‍കളില്‍ അയാളുടെ കാറു തിളങ്ങി. ഞാന്‍ കമ്പ്യൂട്ടറിനുള്ളിലേക്ക് തലപൂഴ്ത്തി ഒളിച്ചിരുന്നു.

ചെറിയകുട്ടികളുടെ കൊഞ്ചല് കോണികയറി വരുന്നത് ഞാന്‍ കേട്ടു. പതുക്കെ അടഞ്ഞുകൊണ്ടിരുന്ന വാതിലിലെ വിടവിലൂടെ ഒരു കിളിക്കുഞ്ഞ് പറന്നുവന്ന് മേശപ്പുറത്തിരുന്ന് ഉറക്കം തൂങ്ങി. ചാരനിറത്തിലുള്ള അതിന്റെ തൂവലുകള്‍ക്കിടയിലൂടെ ചോരനിറത്തിലുള്ള ഉടലു കാണുന്നുണ്ടായിരുന്നു. കിളിക്കുഞ്ഞിനുപുറകേ അവരും മുറിയിലേക്ക് കയറിവന്നു. അഞ്ചോ ആറോ വയസ്സുതോന്നിക്കുന്ന രണ്ടാണ്‍കുട്ടികള്‍. അവര്‍ അയാളുടെ അനുജന്റെ കുട്ടികളാണ്. അയാള്‍ക്ക് മക്കളില്ല. അയാള്‍ ഇടക്കൊക്കെ അവരുമായി ഓഫീസില്‍ വരാറുണ്ടായിരുന്നു.

അവര് കൊണ്ടുവന്നതായിരുന്നു അതിനെ. അവരുടെ കയ്യില്‍ നിന്നും പറന്നതാണ്. അവര് കിളിക്കുഞ്ഞിനെ പിടിക്കുവാനുള്ള ശ്രമം തുടങ്ങി. കുഞ്ഞുങ്ങള് പിടിച്ചു പിടിച്ചില്ല എന്നാകുമ്പോഴേക്കും കിളി പറക്കും. ഫയലുകളൊക്കെ തട്ടിമറിച്ച് മുറിയാകെ ഒരു പരുവത്തിലായി. അപ്പോഴാണ് അയാള് കയറിവന്നത്.

കണ്ടിട്ടില്ലാത്ത ഏതോ ഒരു ഭാവമായിരുന്നു അയാളുടെ മുഖത്ത്. അയാള്‍ മുഖത്തേക്കു നോക്കിയപ്പോള്‍ ഞാന്‍ തലതാഴ്ത്തി നിന്നു. കുറച്ച് കഴിഞ്ഞ് തലയുയര്‍ത്തി നോക്കുമ്പോള്‍ അയാളും അവരോടൊപ്പം കിളിക്കുഞ്ഞിനെ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. വിശ്വസിക്കാന്‍ കഴിയാതെ ഞാന്‍ നില്‍ക്കുമ്പോഴുണ്ട് അയാള്‍ കിളിക്കുഞ്ഞിനെപ്പിടിച്ച് വിജയീഭാവത്തില്‍ നില്‍ക്കുന്നു. ഞാന്‍ നോക്കി നില്‍ക്കേ വിഡ്ഢിച്ചിരിയുടെ മുഖം‌മൂടി അഴിച്ചുവച്ച് കനത്തഭാവം അണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍.

0 അഭിപ്രായങ്ങള്‍:

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP