ബൂലോകത്തുനിന്ന് ഒരു പുസ്തകം കൂടി - ചിലന്തി - സിമി ഫ്രാന്‍സിസ് നസ്രേത്ത്


സജീവ് എടത്താടന്റെ ‘കൊടകരപുരാണ’ത്തിനും രാഗേഷ് കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ക്കും വിഷ്ണുമാഷ്ടെ ‘കുളം+പ്രാന്തത്തി’ക്കും ശേഷം ബൂലോകത്തു നിന്നും ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. സിമിയുടെ ‘ചിലന്തി’ എന്ന 28 കഥകളുടെ സമാഹാരമാണ് ഇന്ന് (October- 27, തിങ്കളാഴ്ച്ച) കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ വെച്ച് പ്രകാശിതമാകുന്നത്.

സിമിയുടെ കഥകളിലെ ഏറ്റവും മെച്ചമെന്നു തോന്നിയിട്ടുള്ളത് കഥകളിലെ അമച്വറിസമാണ്. കഥയിലെ കഥയില്ലായ്മകളും ജീവിതത്തിലെ ആഴമില്ലായ്മയും ഒത്തുപോകുന്നപോലെ തേച്ചുമിനുക്കാത്ത ഭാഷയിൽ കഥപറയുമ്പോള്‍ ഉണ്ടാവുന്ന ഒരു തിളക്കം. ഉറങ്ങാൻ കിടക്കുമ്പോൾ പറയുന്ന കഥപോലെ അലസമായി പാതി പറഞ്ഞ്, നമ്മെ ഒരുമാതിരി പാതിമുറിഞ്ഞ പാ‍ലത്തിൽ കൊണ്ട് നിർത്തിയപോലെ പ്രൊഫെഷണലിസം ഇല്ലാത്ത എഴുത്ത്. പ്രൊഫെഷണലിസം ഇല്ലായ്മബ്ലോഗ് എന്ന മാധ്യമത്തിന്റെ സന്തതിയാണ്.

തേച്ചുമിനുക്കാത്ത ഭാഷയും അങ്ങനെ തന്നെ. ഇടക്കാലത്ത് കമ്പ്യൂട്ടർ വന്നതോടെ മലയാളം പോയി, ഇനി അതു ചത്തു എന്നൊക്കെ ഒരു മുറവിളി ഉണ്ടായിരുന്നല്ലോ. ഇപ്പോൾ നോക്കൂ സർവത്ര മലയാളം ആകുന്നതിന്റെ തിരക്കിലാണ്. ഇന്റെർനെറ്റും ഇ-മെയിലും ചാറ്റും ഒക്കെ മലയാളത്തിലേക്ക് മാറുന്നു. ഈ ഇടക്കാലത്ത് ഭാഷയ്ക്കുണ്ടായിരുന്ന ഒരു ശീതനിദ്ര; അത് ഈ ഭാഷയിൽ കാണാം. പക്ഷേ അത് പുതിയൊരു വസന്തത്തിലേക്ക് ഉണരും എന്നതിന്റെ ഊർജ്ജവും അതിൽ പ്രതിഫലിക്കുന്നുണ്ട്.

സിമിയുടെ കഥകളെ കുറിച്ചുള്ള പ്രധാന ആക്ഷേപം ഇങ്ങനെ ഫ്ലൂയിഡ് ആയ ഭാഷയെക്കുറിച്ചാണ്. പക്ഷേ ഇതേ ഫ്ലൂയിഡ് ആയ ഭാഷയായിരുന്നു ഒരുകാലത്ത് അത് സംസ്കൃതത്തിന്റെ കയ്യിൽ പെട്ടുപോയിരുന്നപ്പോള്‍ ഉണ്ടായിരുന്ന നാടൻ പാട്ടുകളിലും, കൊയ്ത്തുപാട്ടുകളിലുമൊക്കെ ഉണ്ടായിരുന്നത്. അവിടെ നിന്ന് വളർന്ന്‍ അത് പൊടുന്നനെ ഒരു ഇറക്കത്തിലേക്ക് പോയി. അത് പ്രകടമാണ്. അതിന്റെ സൈഡ് എഫെക്റ്റ് തന്നെയാവും ഈ ഫ്ലൂയിഡ്നെസ്സിനും കാരണം. പക്ഷേ അത് തിരിച്ചുവരുമെന്നും, അതിന്റെ ചിറക് മുളയ്ക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്ന മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്. എത്രപേർക്ക് കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉപയോഗിക്കാൻ കഴിയും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ആ ഒരു ഘട്ടത്തിലേക്ക് വളരുകതന്നെയാണ് പുതിയ വിനിമയ സങ്കേതങ്ങൾ.അതിനനുസരിച്ച് ഭാഷയെ,അല്ലെങ്കിൽ ഭാഷയുടെ നൂലൊഴുക്കിനെ കൊണ്ടുപോകുന്നതിൽ ഈ കഥകൾ പങ്കു വഹിക്കുന്നുണ്ട്. നിരന്തരമായ എഴുത്തും.പരീക്ഷണങ്ങളും ഒരിക്കലും അവസാനത്തെ ഉത്തരമല്ല, ഉത്തരത്തിലേക്കുള്ള വഴിയാണ്. ആ വഴിയാണ് സിമിയുടെ എഴുത്തിന്റെ സവിശേഷത.

“ദിസ് ഓള്‍ കണ്ട്രി ഈസ് ഗോയിങ്ങ് ഇന്‍ ദ് റോങ്ങ് ഡയറക്ഷന്‍, ഈ രാജ്യം മുഴുവനും വിപരീതദിശയിലാണ് ഓടുന്നത്” - രഘു.

കാഴ്ചകളാണ് കഥാകാരന്റെ സഞ്ചാര പഥം. കാഴ്ചകള്‍... മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥമായ കാഴ്ചകള്‍, അവര്‍ കാണാതെ പോയ കാഴ്ചകള്‍, അവഗണിക്കപ്പെട്ട കാഴ്ചകള്‍, സത്യത്തില്‍നിന്ന് അസത്യത്തിലേക്കും തിരിച്ചും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കാഴ്ചകള്‍, കാഴ്ചക്കൊന്നുമില്ലാത്ത ശൂന്യതയില്‍ വരച്ചെടുക്കുന്ന കാഴ്ചകള്‍...ഈ ലോകം മുഴുവനും തെറ്റായ ദിശയിലാണു ചരിക്കുന്നതെന്നു രഘുവിനെക്കൊണ്ടു പറയിക്കുന്ന കഥാകാരന്റെ കാഴ്ചവട്ടം നമുക്കുമുന്നില്‍ വെളിവാക്കുന്നുണ്ട് തന്റെ കാഴ്ചകളിലെ വൈവിദ്ധ്യവും വൈരുദ്ധ്യവുമൊക്കെ.

രഘു. സിമിയുടെ പലകഥകളിലേയും നായക കഥാപാത്രമാണു കക്ഷി. സിമിയുടെ തന്നെ വ്യക്തിത്വത്തിന്റെ ദ്വന്തമെന്നു വിശേഷിപ്പിക്കാം. രഘു കഥയില്‍ വരുമ്പോഴൊക്കെ സിമിയുടെ എഴുത്തിനൊരു പ്രത്യേക ശക്തി വന്നു ചേരുന്നു. അതൊരു പ്രത്യേക തലത്തിലേക്ക് വായനക്കാരനെ കൊണ്ടു പോകുന്നു. യാഥര്‍ത്ഥ്യായാഥാര്‍ത്ഥ്യങ്ങളുടെ ഒരു പ്രത്യേക ലോകത്തിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നു.

സിമിയുടെ പ്രഥമ കഥാ സമാഹാരമായ ‘ചിലന്തി’ യിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് രഘു. മണിക്കൂറില്‍ നൂറ്റിയെണ്‍പതുകിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന ഏകദിശയിലുള്ള നാലുവരിപാതയിലൂടെ വായനക്കാരന്റെ മനസിന്റെ വിപരീതദിശയിലേക്ക് വണ്ടിയോടിച്ചു കയറ്റും, അയാള്‍!

കഥാന്ത്യം എന്ന കഥയില്‍ കഥാകൃത്തായ സിമിയും കഥാപാത്രമായ രഘുവും തമ്മില്‍ കണ്ടുമുട്ടുന്നുണ്ട്. രഘുവിനെ കൊല്ലുവാനുള്ള കഥാകൃത്തിന്റെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ടിരിക്കുന്നു മറ്റു കഥാപാത്രങ്ങളായ ഭീമനും ദുര്യോധനനുമൊക്കെ. ‘എനിക്കു മരിക്കണ്ട...എനിക്കു മരിക്കണ്ട... ഭീമാ, ദുര്യോധനാ എന്നെ താഴെയിറക്കൂ എന്ന് പറഞ്ഞു അലറിവിളിക്കുന്നു രഘു. അതോടൊപ്പം സിമിയെ ഓര്‍മ്മപ്പെടുത്തുക കൂടിചെയ്യുന്നുണ്ട്, “സിമീ, നീ ഒന്നും മനസിലാക്കൂ, വായനക്കാരും ഇതു മനസിലാക്കും. ഞാന്‍ നിന്റെ പ്രതിപുരുഷനാണ്. നിന്റെ ആള്‍ട്ടര്‍ ഈഗോ. നിനക്കു നിന്റെ ജീവിതത്തില്‍ ആകാന്‍ കഴിയാത്ത പ്രതിരൂപം. നിന്റെ സ്വപ്നങ്ങളുടെ മൂര്‍ത്തിമദ് ഭാവം...”

കര്‍മ്മബന്ധങ്ങളിലൂടെ വന്നു ചേരുന്ന, എത്ര തൂത്താലും പോകാത്ത, ചില ജന്മ ചോദനകളെ ഓര്‍മ്മിപ്പിക്കുന്നു ചിലന്തി എന്ന കഥ. വലനെയ്യുമ്പോള്‍ ചിലന്തി ഒരു കലാകാരനാണ്. കലാകാരന് കല അവന്റെ ധ്യാനമാണ്. ഏതുകലാ‍കാരനേയും പോലെ ചിലന്തി ആഗ്രഹിക്കുന്നത് തന്റെ കല തനിക്കുചുറ്റുമുള്ള ലോകമാകെ വ്യാപരിപ്പിക്കണമെന്നും അങ്ങിനെ തന്റെ സ്വത്വത്തെ കണ്ടെത്തണമെന്നുമാണ്. എന്നാല്‍ ആത്യന്തികമായി ചിലന്തിവലയുടെ കര്‍ത്തവ്യം ഇരയെ വീഴ്ത്തുക എന്നതാണ്. തനിക്കുചുറ്റിലും വര്‍ണ്ണച്ചിറകു വിരിച്ചു നൃത്തം വെക്കുന്ന പൂമ്പാറ്റയില്‍ അനുരക്തനാകുന്നു ചിലന്തി. അവന്‍ അവളെ ആകര്‍ഷിച്ച് തന്നിലേക്കടുപ്പിക്കുന്നു. എന്നാല്‍ തന്റെ അധമചോദനകളില്‍ നിന്നും മോചിതനാകാത്ത ചിലന്തി തന്റെ മറ്റിരകളെപ്പോലെ പൂമ്പാറ്റയേയും കൈകാര്യം ചെയ്യുന്നു. ഒടുവില്‍ നഷ്ടബോധത്തിലകപ്പെട്ട് അനന്തമായ വേദനയാല്‍ അവന്‍ ഉറക്കെ കരയുന്നു. എന്നാല്‍ മറ്റൊരു പൂമ്പാറ്റയുടെ ഊഴമെത്തുന്നതോടെ അവന്‍ വീണ്ടും പ്രണയാതുരനാകുകയും അവന്റെ ചിലന്തിജന്മത്തിന്റെ അവസ്ഥാന്തരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കയും ചെയ്യുന്നു.

മൂന്നു ഭാഗങ്ങളായിട്ടാണ് ‘പരമേശ്വരന്റെ ജീവിതവും മരണവും’ എന്ന കഥ പറഞ്ഞു പോകുന്നത്. ആദ്യ ഭാഗത്തിലെ പരമേശ്വരനും രണ്ടാം ഭാഗത്തിലെ ഈശ്വരനും മൂന്നം ഭാഗത്തിലെ ദൈവവുമൊക്കെ ഒറ്റയാള്‍ തന്നെയാണ്. ഒരു ചിത്രകാരന്‍. പ്രകൃതിദൃശ്യങ്ങളെ വരച്ച് ബോറടിച്ചപ്പോഴാണ് പരമേശ്വരന്‍ പക്ഷിമൃഗാദികളിലേക്ക് തിരിഞ്ഞത്. അവയും ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ പരമേശ്വരന്‍ കണ്ണാടി നോക്കി തന്റെ തന്നെ രൂപം വരക്കാന്‍ ശ്രമിക്കുകയും ആ രൂപത്തിന് ആദം എന്ന് പേരിടുകയും ചെയ്യുന്നു. പിന്നെ, ആദം, ഹവ്വ, കുട്ടികള്‍... രസകരമായ കഥപറച്ചിലിലൂടെ തുടങ്ങി ഒടുവില്‍ “ഞാനാടാ പട്ടികളെ നിങ്ങളെയെല്ലാം ഉണ്ടാക്കിയത്..” എന്ന് തന്റെ സൃഷ്ടികളെ നോക്കി വിളിച്ചു പറയേണ്ടിവരുന്ന ഒരു പാവം ദൈവത്തിന്റെ നിസ്സഹായതയിലൂടെ കടന്നു പോകുന്നു ഈ കഥ.

പുരാണത്തിലെ പൂതനാമോക്ഷം രസകരമായി, തന്റെ ഭാവനകൊണ്ട് സമ്പുഷ്ടമാക്കി അവതരിപ്പിച്ചിരിക്കുന്ന ‘പൂതന’യെന്ന കഥയും സ്വര്‍ണ്ണകലമാന്‍, പൂത്തുമ്പി തുടങ്ങിയ അതിമനോഹരങ്ങളായ കഥകളും ആണെഴുത്ത്, ഉള്ളിലേക്കു ചൂഴ്ന്നു നോക്കുമ്പോള്‍, നീലിമ, മയില്‍പ്പീലി തുടങ്ങിയ തന്റെ ക്ലാസ് ഹിറ്റുകളും ഏതാനും കുറുങ്കഥകളുമടങ്ങിയ ഈ സമാഹാരത്തെ മലയാള ചെറുകഥാലോകത്തിന് അവഗണിച്ചു കടന്നു പോകാനാവില്ല തന്നെ.

പൂത്തുമ്പി എന്ന കഥയ്ക്ക് സനാതനന്‍ ഒരുക്കിയ വായനകൂടി ഇതോടൊപ്പം കൂട്ടി വായിക്കുക പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍.

ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP