അടഞ്ഞവാതില്‍

തുറന്നു കിടന്നപ്പോള്‍
എല്ലാം എല്ലാവരും
അറിയുമായിരുന്നു.

പത്തായത്തിന്റെ പട്ടിണി
ദീനം വന്ന
മുത്തശ്ശിയുടെ നിലവിളി
ചാരുകസേരയിലെ
പിഞ്ഞി പൊട്ടിവീഴാറായ
പരുത്തി തുണി.

തുറന്നുകിടന്നപ്പോള്‍
എല്ലാം എല്ലാവരും
കാണുമായിരുന്നു.

പോരിനിറങ്ങുന്ന
പെണ്ണുങ്ങളുടെ
അങ്കവീര്യം
തെരുവിലേക്ക്
മിഴി പായിച്ചു നിന്ന
പത്താം ക്ലാസുകാരിയുടെ
മനോരാജ്യം
കു.നാഥന്റെ
ആകുലതകള്‍, ആശങ്കകള്‍...


ചിലപ്പോഴൊക്കെ
മ്മടെ നാണിത്തള്ളേടെ
പാടെന്താണ്
എന്ന് തിരക്കി
റോഡ് നമ്പര്‍ 12A യില്‍ നിന്ന്
റോഡ് നമ്പര്‍ 12B യിലേക്ക്
പ്രവേശിക്കേണ്ടവര്‍
പടിഞ്ഞാറേപ്പുറത്തൂടെ കയറി
ഉമ്മറത്തൂടെയും തിരിച്ചും
കടന്നുപോയി.

അല്ല ഇന്നലെന്തേര്‍ന്ന്...
ഇന്നും അടുപ്പ്
പുകഞ്ഞില്ലേ...
തുടങ്ങി
തെരുവിലൂടെ പോയചിലര്‍ക്ക്
കടന്നുകയറണം.
പൊറുതി മുട്ടിയപ്പോഴാണ്
വാതിലുകളും ജനാലകളും
അടച്ചുവെച്ചത്.

ഇപ്പോള്‍
അടഞ്ഞ ജനാലയുടെ
വിടവില്‍
ഇളകിയാടുന്ന
പിഞ്ഞിയകര്‍ട്ടന്‍
എന്തു മനോഹരം
അകത്തുനിന്ന്
നേര്‍ത്ത തുളകളിലൂടെ
പുറത്തൊഴുകുന്നത്
ആകാശവാണിയിലെ
പാട്ടുകള്‍ മാത്രം

ഗാമ വന്നില്ലായിരുന്നെങ്കില്‍

ഒരു വര്‍ഷം മുമ്പത്തെ ഒരു പോസ്റ്റ് വീണ്ടും പോസ്റ്റ്ചെയ്യുന്നു.


പാറൂട്ടിയിന്നലെയൊരു
വേലയൊപ്പിച്ചു.

ആയിരത്തിനാനൂറ്റിത്തൊണ്ണൂറ്റി-
യെട്ടില് ഗാമ കപ്പലിറങ്ങിയെന്ന
ചരിത്രപുസ്തകത്തിലെ വരികള്
കരിതേച്ച് മായ്ച്ചുകളഞ്ഞു.

പാര്‍ലമെന്റിലെ
പ്രതിപക്ഷത്തെപ്പോലെ
ചരിത്രപുസ്തകത്തില്‍ നിന്നും
ഇറങ്ങിപ്പോക്കിന്റെ ആരവം.

ആദ്യമിറങ്ങിയത്
സാക്ഷാല്‍ ഗാന്ധി,
പിന്നിലായ് നെഹ്രുവും
പരിവാര ഗാന്ധിമാരും.

ബോസും ഭഗത്‌സിങ്ങുമിറങ്ങിയില്ല,
അവരുടെ പിറകില്‍
ഹൃദയത്തില്‍ വിപ്ലവമുള്ള
ചിലരുറച്ചുനിന്നു.

ഭരണം തിരിച്ചുകിട്ടിയ
രാജകൊട്ടാരങ്ങളില്‍ നിന്നും
പടപ്പുറപ്പാടിന്റെ ഹുങ്കാരം,
പണത്തിളപ്പിന്റെ കൊലവിളി.

പാഴായ ഭരണഘടന
വെയ്സ്റ്റുകൊട്ടയിലിട്ട്,
ദളിത ശബ്ദമുയര്‍ത്തിയ അംബേദ്കറെ
രാജാധികാരികള്‍ ശിരച്ഛേദം ചെയ്തു.

കീഴാളചരിതം തേടിയെത്തിയ
ചരിത്ര വിദ്ദ്യാര്‍ത്ഥി
യുദ്ധചരിതം വായിച്ച്
എന്നോടേറ്റുമുട്ടാനൊരുങ്ങി.

ഞാനിന്നൊരു പുതിയ-
ചരിത്രപുസ്തകം വാങ്ങിച്ചു.
പാറൂട്ടിക്ക് കിട്ടാതെ
അലമാരയില്‍ സൂക്ഷിച്ചു.


എഴുതിയത് കിനാവ് സമയം 4:59 PM
വിഭാഗം

4 അഭിപ്രായങ്ങള്‍:
കിനാവ്‌ said...
ഞാനിന്നൊരു പുതിയ-ചരിത്രപുസ്തകം വാങ്ങിച്ചു.പാറൂട്ടിക്ക് കിട്ടാതെഅലമാരയില്‍ സൂക്ഷിച്ചു.....പാറുകുട്ടിയിന്നലെയൊപ്പിച്ച വേലകാരണം എനിക്കുണ്ടായ പുകിലുകള് പറഞ്ഞതാണ്. എഴുതിയപ്പോള്‍ ഒരുപാടുണ്ടായിരുന്നു. എഡിറ്റു ചെയ്തപ്പോള്‍ ഇത്രയായി. എഡിറ്റു ചെയ്തവപൂരിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ഈ കവിത വിജയിച്ചു. ഒരു പുതിയ പോസ്റ്റ്....
June 1, 2007 5:25 PM
Dinkan-ഡിങ്കന്‍ said...
:) Good
June 1, 2007 11:51 PM
ബിജുരാജ്‌ said...
അപ്പൊള്‍ ഇതാണൊ കാലം .. ? കൊള്ളാം നന്നായിട്ടുണ്ട്..
June 2, 2007 4:34 PM
കിനാവ്‌ said...
ഡിങ്കന്‍, ബിജുരാജ് നന്ദി.
June 8, 2007 7:42 PM

അപരന്‍

പുഴുകുന്ന ചൂടിലേക്ക്
ബസിറങ്ങി
‘ന്ന’ എന്നെഴുതി
തൂണുകളില്‍
ഉയര്‍ത്തി നിറുത്തിയ
ബസ്റ്റാന്റിലെ
ഇരിപ്പിടത്തിലേക്ക്
നടക്കുമ്പോഴാണ് കണ്ടത്

മിനാ സല്‍മാന്‍
റൂട്ട് - 3എന്ന്
ബോര്‍ഡെഴുതിവെച്ച
തൂണില്‍
ചാരി നില്‍ക്കുന്നൂ
കണ്ണാ‍ടിയിലെന്നും കാണുന്ന
സ്വന്തം രൂപം.

കയ്യിലെ കവറില്‍
ഇന്റര്‍വ്യൂ ചെയ്തവന്റെ
പരിഹാസം
ഫയല്‍ ചെയ്തതാകാം
വലത്തോട്ടു ചീകിവെക്കുന്ന മുടി
കണ്ണാടിയിലേതുപോലെതന്നെ
ഇടത്തോട്ടു ചീകിവെച്ചിട്ടുണ്ട്.

ശങ്ക തീര്‍ക്കാന്‍
ഇടത്തേകൈയ്യൊന്നു
വലത്തേക്ക് കുടഞ്ഞു നോക്കി
കുടയുന്നില്ല
വലത്തേ കൈ
ഇടത്തേക്ക്,
വലത്തേ കാലൊന്നു
മുന്നോട്ടുവെച്ചു
വെക്കുന്നില്ല രൂപം
ഇടത്തേ കാല്
മുന്നോട്ട്.

അടുത്തു ചെന്ന് തുറിച്ചുനോക്കി
കണ്ണാ‍ടിയിലെ
എന്നെപ്പോലെ തന്നെ
ഞാനല്ലേ എന്ന് ചോദിച്ചു*
കൈ പിടിച്ചു കുലുക്കി.
പിടി തരാത്ത ഭാഷയില്‍
‘നെല്ലിക്കാത്തളം’
മണ്ടയെ തണുപ്പിക്കുമെന്നോ മറ്റോ
പറഞ്ഞായിരിക്കണം
ഓടിത്തുടങ്ങിയ ബസിലേക്ക്
ചാടിക്കയറി
സ്കൂട്ടായി പാവം.


* (കട്: ‘ഞാനല്ലേ എന്ന് ചോദിച്ചില്ല’ ലതീഷ്മോഹന്‍)

സിനിമയുടെ ഇടവേളയില്‍

ആദ്യന്തം
നിഗൂഢത നിറഞ്ഞ
സിനിമയുടെ
രണ്ടാം പകുതിയുടെ തുടക്കത്തില്‍
നായകന്‍
പ്രേക്ഷകരോട് ഒറ്റചോദ്യം

രണ്ടു ഖണ്ഡങ്ങളുള്ള
സിനിമയുടെ
ഇടവേള(ക്കിട)യില്‍
നിങ്ങളെന്തു ചെയ്തു?

ചിലരൊക്കെ
ഐസ്ക്രീം നുണഞ്ഞ്
കടല കൊറിച്ച്
കൂടെ വന്നവരോട്
വരാനിരിക്കുന്ന ഭാഗത്തെക്കുറിച്ച്
തര്‍ക്കിച്ച്
മുന്നിലും പിന്നിലും
വശങ്ങളിലുമിരിക്കുന്ന
പഞ്ചാരക്കുഞ്ചികളോട്
കുശലം പറഞ്ഞ്
വരാനിരിക്കുന്ന
ഇരുളിന്റെ
സുഖലോലുപത
സ്വപ്നം കണ്ട്...

ചിലരൊക്കെ
മൂത്രപ്പുരയിലെ ചുവരില്‍
സജ്ന + നാസര്‍
എന്നെഴുതിയതിനരികില്‍
നഗ്നത കോറിയിട്ട്
തെറിയെഴുതിപ്പെടുത്ത്
ഒരു സിഗരെറ്റെടുത്ത് പുകച്ച്
അരയില്‍ തിരുകിയ മൂന്നെക്സ്
വെള്ളം തൊടാതെ വിഴുങ്ങി
പല ഈണങ്ങളില്‍ കൂകി
ആവിഷ്കാരത്തിലെ
സ്വത്വത്തിനലഞ്ഞ്...

ചിലരൊക്കെ
ഒറ്റക്കിരുന്ന്
നായകനെക്കുറിച്ച്
സംവിധായകനെക്കുറിച്ച്
ക്യാമറാമാനെക്കുറിച്ച്
നായികയുടെ
വടിവൊത്തമേനിയെക്കുറിച്ച്
തലപുകഞ്ഞ് ചിന്തിച്ച്
കൂട്ടംകൂടി ചര്‍ച്ചിച്ച്...

ഒരൊറ്റ പ്രസ്താവനയില്‍
നായകന്‍
സിനിമയവസാനിപ്പിച്ചു.
‘നിങ്ങളുടെ ജീവിതം ഇവിടെ പൂര്‍ണ്ണം!‘

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP