ലീലാവതി ടീച്ചറുടെ 'സാഹിത്യ ‘ചരിത്രം’' ചോദ്യം ചെയ്യപ്പെടുമ്പോള്‍...

" 'എകറ് തൂങ്ക് വാനല ഞാറ്‌ പാറുമാ...’
ഇത് അരണ്ട ഭാഷയിലുള്ള ഒരു പാട്ടാണ്.
എകറ് = ചിറക്
തൂങ്ക് = തൊങ്ങി, തൂങ്ങി
വാന്‍ = വാനം, ആകാശം
അല = കടലല, തിരമാല
ഞാറ് = ഞങ്ങള്‍
പാറുമാ = പറക്കുന്നു
ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നോ; അല്ലെങ്കില്‍ അല്പം കവി ഭാവനയില്‍ ഞങ്ങള്‍ പക്ഷികളെപ്പോലെ ചിറകടിച്ച് ആകാശത്തിന്റെ അനന്ത നീലിമയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി അലമാലകള്‍ പോലെ തൊങ്ങല്‍ ചാര്‍ത്തി ആര്‍ത്തലച്ച് പറക്കുന്നുവെന്നോ ആകാം. ഹാ! എത്ര മനോഹരമായ ദൃശ്യചാരുത.

‘അരണ്ടഭാഷയും ആദിമലയാളവും’ എന്ന വിജയന്‍ വള്ളിക്കാവിന്റെ പുസ്തകത്തിലെ അതേപേരിലുള്ള ലേഖനത്തിലേതാണ് മേലേ കുറിച്ച ഖണ്ഡിക.

ഭാഷാചരിത്രത്തിലേക്ക് മുതല്‍കൂട്ടാകുമെന്നു തോന്നിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ പേരെന്നിരിക്കിലും ‘ഞാനെന്ന പ്രസ്ഥാനത്തിന്റെ’ സഹിക്കലുകളും കഷ്ടപ്പെടലുകളും മഹത്വവത്കരിക്കാനുള്ള തത്രപ്പെടലുകളാണു അകത്തുള്ള ലേഖനങ്ങളില്‍ നിറയെ.

അക്കാദമിക തലത്തില്‍ ഏറെ റഫര്‍ ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമാണ് ഡോ. എം. ലീലാവതിയുടെ ‘മലയാള സാഹിത്യ ചരിത്രം’. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ചരിത്രം പറയുന്ന ഗ്രന്ഥം. ‘മലയാള കവിതാ സാഹിത്യത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചിറങ്ങിയ പണ്ഡിതയായ ലീലാവതി ടീച്ചര്‍ ഒരു ഇംഗ്ലീഷു പുസ്തകം പരിഭാഷപ്പെടുത്തി വെച്ചതാണെന്നു തോന്നും’ മേല്‍പ്പറഞ്ഞ പുസ്തകം എന്ന് ആരോപിച്ചു കൊണ്ടാണ് ‘അരണ്ട ഭാഷയും ആദിമലയാളവും’ എന്ന ലേഖനം തുടങ്ങുന്നത്.

ജോഷ്വാ വിറ്റ്മോഗ് എന്ന പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞന്‍ തന്റെ ശൈലിയില്‍ ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്വാഭാവികമായി വന്നു ചേര്‍ന്ന തെറ്റു പോലും(കോഴിക്കോട് കാലിക്കറ്റും, കൊല്ലം കൊയ്ലോണും ആകുമ്പോലെ) യാതൊരു പഠനത്തിനും വിധേയമാക്കാതെ അതേ പോലെ എടുത്തെഴുതുകയും അതിന് വ്യാഖ്യാനം ചമയ്ക്കുകയും ചെയ്തിരിക്കുന്നു ടീച്ചര്‍.

‘എകറ് തൂങ്ക് വാനല ഞാറ് പാറുമാ...’ അരണ്ടമലയാളത്തിലെ ഈ പാട്ടിനെ സായിപ്പെഴുതിയ പോലെ ‘എല്‍ക്കീറ തൂങ്ക് വാനലഞാറ്പാറുമാ...’ എന്ന് തെറ്റിച്ചെഴുതിയതിലല്ല, മറിച്ച് തെറ്റിന് യാതൊരു വിധവും ന്യായീകരിക്കാനാകാത്തൊരു പുളുന്തന്‍ വ്യാഖ്യാനം കൂടി അവതരിപ്പിച്ചതിലാണ് ലേഖകനോടൊപ്പം നാമും സങ്കടപ്പെടേണ്ടിയിരിക്കുന്നത്.

ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നതിനേക്കാള്‍ sky in our bones we go round and round എന്ന് എല്ലുകീറി പറക്കുന്ന പക്ഷികള്‍ നമുക്ക് എന്തു ഭാവനയാണ് തരുന്നതെന്ന സാമാന്യബോധമെങ്കിലും ടീച്ചര്‍ക്കുണ്ടാകണമായിരുന്നു എന്ന് ലേഖകന്‍ പറയുന്നതില്‍ കഴമ്പില്ലാതില്ല. പാതിമാത്രം ദഹിക്കുന്ന സാഹിത്യം കഴിച്ച് ദഹനക്കേട് പിടിക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ക്ക് ടീച്ചറിന്റെ വ്യാഖ്യാനം വെള്ളം തൊടാതെ വിഴുങ്ങുകയെ നിവൃത്തിയുള്ളൂ. അങ്ങനെ വിഴുങ്ങിയ ഒരുവനു പെട്ടെന്നിത്തിരി ദഹനത്തിനു മരുന്നു കിട്ടിയവന്റെ ആശ്വാസം തരുന്നുണ്ട് ലേഖനം തരുന്ന തിരുത്ത്.

മലയാളത്തില്‍ എറക് എന്നൊരു വാക്കുണ്ട്. ഇതിന് സമാനമായി തമിഴില്‍ ഇറക്, എകിറ്, റക്ക എന്നിങ്ങനെ വക ഭേദങ്ങളുമുണ്ട്. മാത്രമല്ല ആദിമലയാളത്തിലെ പല വാക്കുകളും ഇന്നും കേരളത്തിലെ ദളിത്, ആദിവാസി സമൂഹങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വരേണ്യവര്‍ഗ്ഗഭാഷാ പണ്ടിതര്‍ ഇതൊന്നും കണ്ടെത്തുവാനോ മനസിലാക്കുവാനോ സന്നദ്ധരല്ല. തൊലി വെളുത്ത സായിപ്പിന്റെ ആര്യഭാഷാമഹത്വം ഉദ്ഘോഷിക്കല്‍ ഔത്തരാഹ ഭാഷയും സംസ്കാരവും മഹത്തരമെന്നു വിശ്വസിക്കുന്ന നമ്മുടെ ഭാഷാപണ്ഡിതര്‍ക്ക് ഏറ്റു ചൊല്ലുവാനേ കഴിയൂ. അവരെ പകര്‍ത്തിയെഴുതിക്കൊണ്ടു ഭാഷയ്ക്കു മഹത്തരമായ സേവനങ്ങള്‍ ചെയ്യുക എന്നതല്ലാതെ നമ്മുടെ പണ്ഡിതര്‍ക്കു മറ്റെന്താണു ചെയ്യാനുള്ളത്. അതുകൊണ്ടു തന്നെ നമുക്ക് പക്ഷികള്‍ എല്ല് കീറിക്കൊണ്ട് ആകാശത്തില്‍ റാകിപ്പറക്കുന്ന സാഹിത്യഭാവനക്കകത്തു നിന്നുകൊണ്ടുള്ള പഠനങ്ങളില്‍ തൃപ്തരാകാമെന്ന് ലേഖനത്തിലൂടെ ആശ്വസിക്കുന്നു വിജയന്‍ വള്ളിക്കാവ്.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP