നമുക്കിടയിലെ വഴിയിൽ

അന്നൊന്നും നമ്മുടെ വഴികളിങ്ങനെ
മുറുകെപ്പിടിക്കും തോറും
ഊര്‍ന്നുപോകുന്ന
വരണ്ടമണല്‍ത്തരികളിലേക്ക്
വിരലുപായിച്ച്
ഒറ്റപ്പൂവും ഗര്‍ഭം ധരിക്കാത്ത
മൈതാന മധ്യത്തിലെ
ഒറ്റമരം പോലെ
തനിച്ചായിരുന്നില്ല

കെട്ടു പിരിഞ്ഞ്
ചുറ്റിപ്പുണര്‍ന്ന്
ഈര്‍പ്പങ്ങളില്‍ സ്വയം പടര്‍ന്ന്
ഇഴചേര്‍ന്ന്
ഇഴചേര്‍ന്ന്
പിരിച്ചെടുക്കപ്പെടാനാവാത്ത
വേരുകൾ

പൂക്കുകയായിരുന്നു നാം
പൂക്കാലങ്ങളെ
വിലക്കു വാങ്ങാറല്ല

ഇന്നിപ്പോള്‍
തിരക്കൊഴിയാത്ത
തെരുവിന്റെ തിരിവില്‍
വീട്ടിലേക്ക്
ഒറ്റ വഴിയാണ്
വീട്ടിലേക്കുള്ള
വഴിയില്‍
വീട്ടിലേക്കുള്ള വഴിമാത്രം

അന്നൊക്കെ
വഴിയരികിൽ
ചുമലിലെ ചുമടു
പങ്കുവെക്കപ്പെടാൻ
ഒരത്താണി
വരണ്ടുപോകുമ്പോൾ
ജീവിതമൊന്നു നനച്ചെടുക്കാൻ
ഒരു തണ്ണീർ പന്തൽ
പിടിച്ചു നിൽക്കാൻ
ഒരു കൈവരി
കൈത്താങ്ങ്

തിരക്കിന്റെ തെരുവിൽ നിന്ന്
വീട്ടിലേക്കും തിരിച്ചും
നീ എന്നെക്കണ്ടോ
നീ എന്നെക്കണ്ടോ
എന്ന്
അവനവനെ തിരക്കിയുള്ള
ഓട്ടത്തിനിടയിൽ
കാലടിയിൽനിന്ന്
ഊർന്നുപോയ
ഭൂമിയെക്കുറിച്ച്
ഒരാറു ഖണ്ഡം
പ്രബന്ധം
നമുക്കിടയിലെ വഴി.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP